Sunday, August 21, 2016

The Book Castile

പൊന്നിനേക്കാളും മൂല്യമുണ്ട് പുസ്തകങ്ങള്ക്ക് - സഹ് സംസാരിക്കുന്നു

മഹ്റായി 50 പുസ്തങ്ങള്ചോദിച്ചുവാങ്ങിയതിനെ കുറിച്ചും തന്റെ നിലപാടുകളെ കുറിച്ചും അഭിമുഖം  
അനീസിനെ വീട്ടുകാര്‍ കണ്ടെത്തിയതാണോ, സഹ്‍ല തന്നെ കണ്ടെത്തിയതാണോ?
വിവാഹം അറേഞ്ച്ഡ് തന്നെയാണ്. പക്ഷേ വീട്ടുകാര്‍ ഇങ്ങോട്ടുപറയുന്നതിന് പകരം ഞങ്ങള്‍ വീട്ടുകാരോട് അങ്ങോട്ടു പറഞ്ഞുവെന്നുമാത്രം. പ്രണയിച്ചു നടന്നു എന്നൊന്നും പറയാന്‍ കഴിയില്ല.. പരസ്പരം അറിയാമായിരുന്നു... എന്റെ പങ്കാളിയെ ഞാന്‍ തന്നെ കണ്ടെത്തട്ടെ എന്ന നിലപാടില്‍ തന്നെയായിരുന്നു വീട്ടുകാരും...
പെണ്ണായാല്‍ പൊന്നുവേണമെന്നാണ് നാട്ടുനടപ്പ്... അതിനെ പൊളിക്കണം എന്ന് തോന്നിയത് എപ്പോഴാണ്?‌
ഞാന്‍ ആദ്യമേ സ്വര്‍ണം ഉപയോഗിക്കുന്ന ആളല്ല. ഇപ്പോഴും ഇല്ല.. അത് സ്വര്‍ണത്തോട് ഭയങ്കര ദേഷ്യമുണ്ടായിട്ടൊന്നുമല്ല.. എല്ലാവര്‍ക്കും ഒരു വല്ലാത്ത ഭ്രമമാണ് സ്വര്‍ണമെന്ന വസ്തുവിനോട്. സ്വര്‍ണം ഒരു സ്ത്രീയെ സംബന്ധിച്ച് ഒരു സെക്യൂരിറ്റിയാണ്.. പെട്ടെന്ന് ഒരു സാമ്പത്തിക ആവശ്യം വന്നാല്‍ അവള്‍ക്കും കുടുംബത്തിനും അത് സഹായവുമാണ്. അത് ഞാന്‍ അംഗീകരിക്കുന്നു. പക്ഷേ,അതേ സ്വര്‍ണത്തിന്റെ പേരിലാണ് ഇന്ന് കുറേ പെണ്‍കുട്ടികള്‍ ദുരിതമനുഭവിക്കുന്നത്... ഇല്ലാതെ പോയതില്‍, കുറഞ്ഞുപോയതില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ വരെയുണ്ട്..
നബി മഹ്‍ര്‍ കൊടുത്തത് മോതിരമല്ലേ എന്ന് നമ്മള്‍ ചോദിക്കും. നബി കൊടുത്തത് എന്നതിനേക്കാള്‍ ഞാന്‍ പ്രാധാന്യം കല്‍പിക്കുന്നത് നബിയുടെ ഭാര്യമാര്‍ അത് ആവശ്യപ്പെട്ടോ എന്നതിനാണ്. അതാണ് വിവാഹത്തില്‍ മഹ്‍ര്‍ എന്നതിന്റെ പ്രാധാന്യം.. മഹ്‍ര്‍ വേണമെന്നും എന്ത് വേണമെന്നും ഒരു പെണ്‍കുട്ടി ആവശ്യപ്പെടുക എന്നതില്‍ ഒരു രാഷ്ട്രീയമുണ്ട്.. പെണ്ണ് ആവശ്യപ്പെടുക എന്നത്, പെണ്ണിന് അവിടെ ശബ്ദമുയര്‍ത്താന്‍ അവകാശമുണ്ട് എന്നതുതന്നെയാണ് വ്യക്തമാക്കുന്നത്. അങ്ങനെ ആരെങ്കിലും ആവശ്യപ്പെട്ടാല്‍ തന്നെ ഇന്നത്തെ കാലത്ത് ആരും അത് മുഖവിലയ്ക്കെടുക്കാന്‍ പോലും പോകുന്നില്ല. നേരത്തെചിലര്‍ക്കൊക്കെ സാധിച്ചിട്ടുണ്ട് അത്. സത്യം പറഞ്ഞാല്‍ എന്റെ തീരുമാനത്തിനൊപ്പം നില്‍ക്കാന്‍ ശരിക്കും എതിര്‍പ്പ് നേരിടേണ്ടിവന്നത് അനീസിനാണ്.. എനിക്കൊപ്പം പിന്തുണ നല്‍കി എന്റെ കുടുംബം നിന്നു.

മഹ്‍റായി പുസ്തകങ്ങള്‍ എന്ന തീരുമാനത്തിന് പിന്നില്‍
മഹ്‍റായി സ്വര്‍ണം വേണ്ട എന്ന തീരുമാനം നേരത്തെ ഞാന്‍ എടുത്തതാണ്.. മഹ്‍ര്‍ ഞാന്‍ ആവശ്യപ്പെടും എന്നും ഉറപ്പിച്ചതാണ്. പൈസ ചോദിക്കാം എന്നായിരുന്നു ആദ്യം മനസ്സില്‍ കരുതിയത്. പക്ഷേ അതിനോടും ആളുകള്‍ക്ക് ഭ്രമമുണ്ട്... പൊന്നിനും പണത്തിനുമാണ് ഇന്നും ആളുകള്‍ മൂല്യം കല്‍പിക്കുന്നത്.. പണത്തിനും പൊന്നിനും മൂല്യമില്ല എന്ന് ഞാനും പറയുന്നില്ല.. കാരണം ജീവിക്കണമെങ്കില്‍ എനിക്കും പണത്തിന് ആവശ്യമുണ്ട്. പക്ഷേ അവയ്ക്ക് മൂല്യം കല്‍പ്പിക്കാന്‍ വേണ്ടി പുസ്തകങ്ങള്‍ക്ക് മൂല്യമില്ലെന്ന് ആളുകള്‍ തര്‍ക്കിക്കുന്നത് എന്തിനാണ്. അതിനെ പൊളിക്കണമായിരുന്നു എനിക്ക്.. 
50 പുസ്തകങ്ങളുടെ ലിസ്റ്റ് എങ്ങനെയാണ് സഹ്‍ല തയ്യാറാക്കിയത്?
പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ ശ്രദ്ധയില്‍പ്പെട്ട, ചര്‍ച്ച ചെയ്യപ്പെടുന്ന ചില പുസ്തകങ്ങളുടെ പേരുകള്‍ എഴുതിവെച്ചിരുന്നു. കയ്യില്‍ കാശുവരുമ്പോള്‍, ജോലി കിട്ടിയിട്ട് ഒക്കെ വാങ്ങാമെന്ന് മാത്രമായിരുന്നു അപ്പോള്‍ മനസ്സില്‍. ക്ലാസില്‍ പ്രൊഫസര്‍മാര്‍ റെക്കമന്‍റ് ചെയ്യുന്നത്, എവിടെയെങ്കിലും വായിക്കുമ്പോള്‍ കണ്ടെത്തുന്നത്..  നേരത്തെ എഴുതിവെച്ച പുസ്തകങ്ങളുടെ ആ ലിസ്റ്റാണ് ഞാന്‍ അനീസിന് കൊടുക്കുന്നത്. അത് 50 പുസ്തകങ്ങളുടേതായിരുന്നു എന്ന് മാത്രം. എല്ലാം ഇംഗ്ലീഷ് പുസ്തകങ്ങള്‍..  സാഹിത്യമുണ്ട്, രാഷ്ട്രീയമുണ്ട്, ഇസ്‍ലാമിക ഫെമിനിസമുണ്ട്, ഫെമിനിസമുണ്ട്... അങ്ങനെ വിവിധ വിഷയങ്ങളിലുള്ള പുസ്തകങ്ങള്‍... വായിക്കാനാഗ്രഹിച്ച പുസ്തകങ്ങള്‍ മാത്രമല്ല, നേരത്തെ വായിച്ച് സ്വന്തമാക്കാന്‍ ആഗ്രഹിച്ച പുസ്തകങ്ങള്‍ കൂടി ആ ലിസ്റ്റിലുണ്ടായിരുന്നു. ലിറ്ററേച്ചര്‍ പുസ്തകങ്ങളില്‍ അധികവും അങ്ങനെയുള്ളവയാണ്. 
പുസ്തകങ്ങള്‍ വാങ്ങി മ‍ഹ്റായി നല്‍കുക എന്നതിനപ്പുറം, അത് അനീസ് തന്റെ പ്രണയിനിക്കുള്ള സ്നേഹസമ്മാനമാക്കുന്നത് എങ്ങനെയാണ്?
ഈ പുസ്തകങ്ങളെ ഞങ്ങളുടേത് മാത്രമായ ഒരു ലൈബ്രറി കൂടിയായിട്ടാണ് അനീസ് കണ്ടത്. അതുകൊണ്ടുതന്നെ ലൈബ്രറിക്ക് ഒരു പേര് നിര്‍ദേശിക്കണം എന്ന് അനീസ് എന്നോട് പറഞ്ഞിരുന്നു. പുസ്തകക്കോട്ട എന്നര്‍ത്ഥത്തില്‍ ദ ബുക്ക് കാസ്റ്റില്‍ എന്ന പേരാണ് ഞാന്‍ നിര്‍ദേശിച്ചത്. I have always imagined that Paradise will be a kind of library എന്ന ജോര്‍ജ് ലൂയിസിന്റെ ഉദ്ധരണിയും പണ്ടൊരിക്കല്‍ ഞാന്‍ അവനോട് പങ്കുവെച്ചിരുന്നു. അതുവെച്ച് അവന്‍ ഒരു പോസ്റ്റര്‍ ഡിസൈന്‍ ചെയ്തു. എല്ലാ പുസ്തകങ്ങളിലും ആ പോസ്റ്റര്‍ ഒട്ടിച്ചിരുന്നു. അതായിരുന്നു പുസ്തകത്തില്‍ അവന്‍ എനിക്കായി ഇട്ടുവെച്ച സിഗ്‍നേച്ചര്‍. 

എത്ര പവന്റെ പൈസ ഈ പുസ്തകത്തിന് വേണ്ടി അനീസ് ചെലവഴിച്ചിട്ടുണ്ടാകുമെന്ന് നാട്ടുകാര്‍ ആശങ്കപ്പെടുന്നുണ്ടാവില്ലേ?
പുസ്തകങ്ങള്‍ക്കെല്ലാംകൂടി വലിയൊരു തുകയായിട്ടുണ്ട്. പണത്തിന്റെ മൂല്യമാണ് ആളുകള്‍ അളക്കുന്നതെങ്കില്‍ ഒരു പവന്റെ പൈസപോലും ഈ പുസ്തകത്തിന് ചെലവായിട്ടുമുണ്ടാകില്ല. പക്ഷേ, 500 പവനേക്കാള്‍ മൂല്യമാണ് ഈ 50 പുസ്തകങ്ങള്‍ക്ക് ഞാന്‍ കല്‍പ്പിക്കുന്നത്. പുസ്തകങ്ങള്‍കൊണ്ട് ഉണ്ടാകുന്ന അറിവ് നമുക്ക് നല്‍കുന്ന വില അതിലേറെയാണ്. അതാണ് ഇനിയെങ്കിലും ആളുകള്‍ മനസ്സിലാക്കേണ്ടത്
എന്താണ് സമൂഹത്തോടും പെണ്‍കുട്ടികളോടും പറയാനുള്ളത്?
എനിക്ക് വേണ്ടി നിങ്ങള്‍ പൈസ ചെലവഴിക്കുന്നുവെങ്കില്‍ അത് എന്റെ വിദ്യാഭ്യാസത്തിന് വേണ്ടി ചെലവാക്കുകയെന്നാണ് എന്റെ രക്ഷിതാക്കളോട് ഞാന്‍ പറഞ്ഞത്. അതുതന്നെയാണ് എനിക്ക് എല്ലാ രക്ഷിതാക്കളോടും പറയാനുള്ളത്. അല്ലാതെ ജീവിതത്തിലെ ഉള്ള സമ്പാദ്യം മുഴുവനും ചെലവഴിച്ചും പിന്നെ കടം വാങ്ങിയും പെണ്‍മക്കളെ കെട്ടിച്ചയക്കുകയല്ല വേണ്ടത്.  വിവാഹം എന്നത് ജീവിതത്തിന്റെ ഒരു ഭാഗമാണ് എന്ന് മനസ്സിലാക്കുന്നതിന് പകരം, ജീവിതമേ വിവാഹം എന്നാണ് പെണ്‍കുട്ടികളുടെ കാര്യത്തില്‍ സംഭവിക്കുന്നത്. വിവാഹം ഒരു ബാധ്യതയാവരുത്, ഒരു സാധ്യത മാത്രമാണത്. 
ഒമ്പതാം ക്ലാസില്‍ പഠിക്കുന്നതു മുതല്‍ എന്റെ സഹപാഠികളുടെ വിവാഹം നടക്കുന്നത് കണ്ട് അന്തം വിട്ടിട്ടുണ്ട് ഞാന്‍. അതേ അവസ്ഥയും സാഹചര്യവുമാണ് ഇന്ന് എന്‍റെ അനിയത്തികളും പങ്കുവെക്കുന്നത്. കൊല്ലവും കുട്ടികളും മാത്രമാണ് മാറുന്നത്. സാഹചര്യത്തിന് മാറ്റമൊന്നുമില്ല. ഇതെന്നെ ഭയങ്കരമായി ബാധിച്ചിട്ടുണ്ട്.. ഇതിനെതിരെയുള്ള എന്റെ സംസാരങ്ങളെ ആണ്‍വിരോധമായാണ് ആളുകള്‍ വിലയിരുത്തിയത്. കല്ല്യാണം കഴിഞ്ഞും പഠിക്കാലോ എന്ന് പറഞ്ഞ് പ്ലസ്ടുവിന് പഠിക്കുമ്പോള്‍ തന്നെ വിവാഹപന്തലിലേക്ക് ഇറക്കിവിടുന്നതിന്റെ കാപട്യമാണ് പെണ്‍കുട്ടികള്‍ തിരിച്ചറിയേണ്ടത്. അറിവില്ലാത്ത പ്രായം, ആഗ്രഹങ്ങള്‍ നേടിയെടുക്കുന്നതിലുള്ള പക്വത കുറവ്.. പിന്നെ ഗര്‍ഭിണി, പ്രസവം, കുഞ്ഞു കുട്ടികള്‍ അവിടെ കഴിഞ്ഞു തുടര്‍പഠനവും ജോലിയുമൊക്കെ... വിവാഹത്തോടെ എന്തിനാണ് പെണ്‍കുട്ടികള്‍ തന്റെ സ്വപ്നങ്ങളെ വേണ്ടായെന്ന് വെക്കുന്നത്. ഇത് ആരോടാണ് അഡ്രസ് ചെയ്യേണ്ടത്, എവിടെയാ തുടങ്ങേണ്ടത് എന്നാണ് എനിക്ക് മനസ്സിലാകാത്തത്. പുരുഷന്മാരെ പറഞ്ഞു മനസ്സിലാക്കുന്നതിന് പകരം, സ്ത്രീകളാണ് വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാകേണ്ടത് എന്നാണ് എനിക്ക് തോന്നുന്നത്.. അപ്പോള്‍ കുടുംബവും കൂടെ നില്‍ക്കും. എന്റെ അനുഭവം തന്നെ അതാണ്. അല്ലാതെ അത് ആണ്‍വിരോധമൊന്നുമല്ല. 

ഭാവി പരിപാടികള്‍
മീഡിയ ഫീല്‍ഡില്‍ ഇറങ്ങണം എന്നുതന്നെയാണ് ആഗ്രഹം. ചില അഭിമുഖങ്ങള്‍ കഴിഞ്ഞു.. ഇനിയും ചില അഭിമുഖങ്ങള്‍ നേരിടാനുള്ള തയ്യാറെടുപ്പിലാണ്. റിപ്പോര്‍ട്ടിംഗ് ആണ് ഇപ്പോഴത്തെ ഡ്രീം
മലപ്പുറം വള്ളുവമ്പ്രം അത്താണിക്കല്‍ സ്വദേശിയാണ് സഹ്‍ല. ഫറൂഖ് കോളജില്‍ ബിഎ ഇംഗീഷ് പഠനത്തിന് ശേഷം ഹൈദരാബാദ് സര്‍വകലാശാലയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയിരിക്കയാണ് ഇപ്പോള്‍. അധ്യാപകനായ ഷംസുദ്ദീന്റെയും റംലയുടെയും മകള്‍. രണ്ട് അനിയത്തിമാരാണ് സഹ്‍ലയ്‍ക്ക്. ഒരാള്‍ ഡിഗ്രി ഒന്നാംവര്‍ഷം, ഇളയ ആള്‍ ഏഴാം ക്ലാസില്‍.  
മലപ്പുറം എംഐസി കോളജില്‍ അധ്യാപകനും ആര്‍ട്ട് ഡയറക്ടറുമാണ് ചേളാരി സ്വദേശിയായ അനീസ്.. ചടങ്ങിനെത്തിയ സുഹൃത്തുക്കള്‍ പകര്‍ത്തിയ ഫോട്ടോയും ആ ഫോട്ടോയ്ക്കൊപ്പം അവരിട്ട സ്റ്റാറ്റസും കൂടിയായപ്പോള്‍ നവമാധ്യമങ്ങളില്‍ താരങ്ങളായി മാറുകയയായിരുന്നു സഹ്‍ലയും അനീസും.
സഹ്‍ലയുടെ പുസ്തകങ്ങളുടെ ലിസ്റ്റ്
1. The second sex
2. Letters to Sartre- Simone De Beavour
3. Public intellectual in India- Romila Thapper
4. Veronica decides to die- Paulo Coelho
5. Twenty love poems- Pablo Neruda
6. The Bell Jar- Sylvia plath
7. Birthday Letters- Ted Hughes
8. Interpretation and Over Interpretation- Umbert0
Eco
9. Sources of Self- Charles Taylor
10. Margins of the state- Veena Das
11. Discipline and Punishment
12. The history of sexuality
13. Madness and Civilization- Foucault
14. Illustarated Rumi-A Treasury of Wisdom From the poet of the soul-Manuela M.Dunn
15. Subaltern studies (full volume)
16. Politics of piety- Saba Mahmood
17. Being a Muslim in the World- Hamid Dabashi
18. The Enlightenment Qur'an: The Politics of
Translation and the Construction of Islam- Ziad
Elmarsafy
19. Speaking in God's Name: Islamic Law, Authority
and Women - Khaled Abou El Fadl
20. A Lover's Discourse – Roland Barthes
21. Pedagogy of the Oppressed- Paulo Freire, Myra
Bergman Ramos
22. The Wretched of the Earth - Frantz Fanon
23. Love in the Time of Cholera
24. One Hundred Years of Solitude
25. Of Love and Other Demons
26. Chronicle of a Death Foretold - Gabriel Garcia Marquez
27. Existentialism Is a Humanism
28. Being and Nothingness - Jean-Paul Sartre
29. The Politics of Personal Law in South Asia: Identity, Nationalism and the Uniform Civil Code-Partha S. Ghosh
30. The Other Side of Silence- Urvashi Butalia
31. Disgrace- J.M Coetzee
32. Antony and Cleopatra
33. Hamlet
34. Julius Caesar
35. Romeo and Juliet -William Shakespeare
36. Do you remember Kunan Poshpora -
37. On Suicide bombing
38. Genealogies of religion: discipline and reasons of power in Christianity and Islam- Talal Asad
39. Why India vote - Mukulika Banarjee
40. Geethanjali - Rabindhranath Tagore
41.The Psychopath Test: A Journey Through the Madness Industry - Jon Ronson
42. The Death & Life of American Journalism- John Nichols & Robert McChesney
43. The Trust - Susan E. Tifft and Alex S. Jones
44. The Journalist and the Murderer (1990)- Janet Malcolm
45. Bird by Bird (1994)- Anne Lamott
46. Anatomy of Injustice: A Murder Case Gone Wrong - Ray Bonner
47. Fear and Loathing in Las Vegas - Hunter S. Thompson
48. Gujarat files: Anatomy of a cover up - Rana Ayyub
49. The lonely city : adventures in the art of being alone - Olivia Laing
50. Widows and half widows: Saga of Extra-Judicial arrests and killings in Kashmir - Afsana Rashid